
കോഴിക്കോട്: കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയും സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിന്റെ (സിൽക്ക്) ചെയർമാനുമായ അഡ്വ. മുഹമ്മദ് ഇഖ്ബാൽ പാർട്ടി വിട്ടു. മുഹമ്മദ് ഇഖ്ബാൽ കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് സൂചന. കോഴിക്കോട് ജില്ലയിൽ ഈ തവണ മത്സരിക്കാൻ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇഖ്ബാൽ. എന്നാൽ സീറ്റ് ലഭിക്കാതിരുന്നതോടെ അദ്ദേഹം രാജിവെക്കുകയായിരുന്നു. 13 സീറ്റുകൾ ആവശ്യപ്പെട്ടിരുന്ന കേരള കോൺഗ്രസ് (എം)ന് ഇത്തവണ 12 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കുറ്റ്യാടി സീറ്റിൽ ഇഖ്ബാലിനെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നുവെങ്കിലും സിപിഎം പ്രാദേശിക എതിർപ്പിനെ തുടർന്ന് അത് നടക്കാതെ പോയി. അതിന് പകരമായി ഇത്തവണ കുറ്റ്യാടി അല്ലെങ്കിൽ പേരാമ്പ്ര സീറ്റുകളിൽ ഒന്ന് നൽകാമെന്ന് സിപിഎം നേതൃത്വം ഉറപ്പു നൽകിയിരുന്നുവെന്നാണ് പാർട്ടിയുടെ വാദം.
കുറ്റ്യാടി സീറ്റ് ലഭിക്കില്ലെന്ന് മനസ്സിലായതോടെ പേരാമ്പ്രയിൽ പ്രവർത്തനം ശക്തമാക്കിയിരുന്ന ഇഖ്ബാലിന്, അവസാനം ആ സീറ്റും ലഭിച്ചില്ല. ഇതോടെ മുന്നണിയും പാർട്ടിയും തന്നെ വഞ്ചിച്ചുവെന്നാണ് ഇഖ്ബാൽ ആരോപണം. 2011ലും 2016ലും പേരാമ്പ്രയിൽ നിന്ന് മത്സരിച്ചിട്ടുള്ള ഇഖ്ബാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പുതിയ നീക്കങ്ങൾക്ക് തയ്യാറെടുക്കുകയാണെന്നാണ് വിലയിരുത്തൽ.











